ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും നീക്കണമെന്ന് ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിയോട് ഡൽഹി ഹൈക്കോടതി ഉത്തരവിറക്കി.
ജസ്റ്റിസ് ചന്ദ്രധാരി സിങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റർ ഷാജൻ സ്കറിയക്കും മറുനാടൻ മലയാളിക്കും സമൻസ് അയച്ചത്. 2013 മുതൽ ഷാജൻ സ്കറിയ തന്നെ അപമാനിക്കുന്നുവെന്ന യൂസഫലിയുടെ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു ഡൽഹി കോടതി. കോടതിയുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ അപകീർത്തിപരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഗൂഗിളിനും യൂട്യൂബിനും നിർദേശം നൽകി. അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവെക്കണം, ഉത്തരവിൽ പറയുന്നു. ഉള്ളടക്കം നീക്കം ചെയ്യാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയം ഹൈക്കോടതി അനുവദിച്ചു.
ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങൾ അരോചകമാണെന്നും യൂസഫലിയുടെ പ്രശസ്തിക്ക് കോട്ടം തട്ടിക്കലായിരുന്നു ഉദ്ദേശ്യമെന്നും യൂസഫലിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി വാദിച്ചു.
‘കേരള ഹൈക്കോടതിയുടെ നിരോധന ഉത്തരവുണ്ടായിട്ടും ഷാജൻ സ്കറിയ തെറ്റായതും കെട്ടിച്ചമച്ചതും തീവ്രതയേറിയതുമായ ഉള്ളടക്കങ്ങൾ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.