ദുബായിൽ മിനി ബസ് അപകടത്തിൽ മരിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി ഏബ്രഹാമിൻ്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു.
2020 ജൂലൈ 12 നാണ് ദുബായ് ഷെയ്ഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേയ്ക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം സിമന്റ് ബാരിയറിലിടിച്ച് തീപിടിച്ചത്. യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ബാക്കി 12 പേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തിൽ മതിയായ മുൻകരുതലുകളില്ലാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർക്കെതിരെ ദുബായ് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇൻസ്റ്റൻ്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഡ്രൈവർക്ക് മൂന്ന് മാസം തടവും 1000 ദിർഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദയാധനവും നൽകാൻ വിധിച്ചു. എന്നാൽ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ സാങ്കേതിക വിദഗ്ധരെ നിയോഗിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധയല്ല അപകടകാരണമെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു.
പിന്നീട് യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് എബിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി പോകുകയായിരുന്നു.ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകുലമായ ഈ കോടതി വിധി ലഭിച്ചിരിക്കുന്നത്.
3 വർഷം കഴിഞ്ഞ് കേസ് യാബ് ലീഗൽ സർവീസസ് ഏറ്റെടുത്ത് അപകടത്തിൽപ്പെട്ട ബസ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് നൽകി. അപകടത്തിൽ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്ന് കോടതിക്ക് വ്യക്തമായതിനെതുടർന്ന് ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം ദിർഹം എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.