വേനൽ കടുത്തതോടെ മോശം ടയറുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. വാഹനത്തിലെ ടയറുകൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കേണ്ടത് എപ്പോഴും അത്യാവശ്യമാണെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി. വേനൽക്കാലത്തെ ചൂടിൽ ടയറുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വേനൽക്കാലത്ത് പരിശോധന ശക്തമാക്കി വരികയാണ്.
മോശം ടയറുകളുമായി വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. കൂടാതെ, വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കാം, കൂടാതെ ഡ്രൈവർക്ക് നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. കഴിഞ്ഞ വർഷം യുഎഇയിൽ ടയറുകൾ പൊട്ടിത്തെറിച്ച് 22 വാഹനാപകടങ്ങൾ ആണ് ഉണ്ടായത്. 18,000 തവണ മോശം ടയറുകൾ ഉപയോഗിച്ച് വാഹനമോടിച്ചവരെയും പോലീസ് പിടികൂടിയിരുന്നു.
റോഡിന് അനുയോജ്യമല്ലാത്ത ടയറുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ടയറുകൾ, അമിതമായ ലോഡുകൾക്ക് അനുയോജ്യമല്ലാത്ത ടയർ ഉപയോഗിക്കുക, ടയറുകളിൽ ശരിയായ എയർ നിലനിർത്താതെ ഇരിക്കുക, ടയറുകളുടെ അനുവദനീയമായ പരിധിക്കപ്പുറമുള്ള വേഗതയിൽ യാത്ര ചെയ്യുക, അനുയോജ്യമല്ലാത്ത പ്രതലങ്ങളിൽ വാഹനമോടിക്കുന്നത് പോലെയുള്ള ടയറുകളുടെ തെറ്റായ ഉപയോഗം,ആനുകാലിക ടയർ പരിശോധനയും അറ്റകുറ്റപ്പണികളും അവഗണിക്കുക എന്നിങ്ങനെ ടയറുമായി ബന്ധപ്പെട്ട് അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങൾ അധികാരികളും വിദഗ്ധരും ഉയർത്തിക്കാട്ടി.