41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താൻ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് മുസ്ലിം രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ യാത്രാ വിലക്കിന്റെ വികസിത രൂപമാണിത് എന്നാണ് വിമർശകർ പറയുന്നത്. ട്രംപിന്റെ പുതിയ നീക്കം ലോകമെമ്പാടും വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
റെഡ്, ഓറഞ്ച്, യെല്ലോ ലിസ്റ്റുകള്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു യാത്രാവിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യുഎസിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രാ വിലക്ക് ഗുരുതരമായി ബാധിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് യുഎസ് പൂര്‍ണമായും നിര്‍ത്തലാക്കും.
ഓറഞ്ച് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 5 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിലേക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുക. ഈ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് യുഎസ് വിസ അനുവദിക്കും. എന്നാല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും.
ഈ രാജ്യങ്ങള്‍ 60 ദിവസത്തിനകം സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തും. യാത്രാവിലക്ക് യുഎസില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കും.