പോലീസ്, ബാങ്ക് ഉദ്യോഗസ്ഥരായി വേഷംമാറി ഫോൺ തട്ടിപ്പുകൾ നടത്തിയ ഏഷ്യക്കാരായ 13 അംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിൽ നിന്നോ ബാങ്ക് ഉദ്യോഗസ്ഥരാണെന്നോ പറഞ്ഞ് ബാങ്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നോ, ട്രാഫിക് പിഴ അടയ്ക്കണമെന്നോ, താമസ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നോ വ്യാജേന പൗരന്മാരെയും താമസക്കാരെയും ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുന്നതിനും അവരുടെ പണം മോഷ്ടിക്കുന്നതിനുമായി അവർ ഈ അവകാശവാദങ്ങൾ ചൂഷണം ചെയ്തിരിന്നുവെന്നും ദുബായ് പോലീസ് പറഞ്ഞു.
മൂന്നക്ക സിവിവി, വൺ ടൈം പാസ്‌വേഡുകൾ (ഒടിപി) പോലുള്ള ബാങ്ക് കാർഡുകളുമായി ബന്ധപ്പെട്ട സെൻസിറ്റീവ് വിവരങ്ങൾ പങ്കിടാൻ ഇരകളെ ബോധ്യപ്പെടുത്താൻ സംഘങ്ങൾ സങ്കീർണ്ണമായ തന്ത്രങ്ങൾ പ്രയോഗിച്ചു. ഔദ്യോഗിക സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം അവർ മുതലെടുത്തുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ തട്ടിപ്പുകാരുടെ മങ്ങിയ ഫോട്ടോകളും അവർ ഉപയോഗിച്ചിരുന്ന ഗാഡ്‌ജെറ്റുകളും പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
സൈബർ തട്ടിപ്പുകളെ ചെറുക്കുന്നതിനും തുടർച്ചയായ ബോധവൽക്കരണ കാമ്പെയ്‌നുകളിലൂടെ സമൂഹത്തെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഘങ്ങളുടെ അറസ്റ്റെന്ന് ദുബായ് പോലീസ് പറഞ്ഞു.