കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും കെനിയയിലെ മലയാളി സംഘടനകളും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സക്കായി കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അപകടം നടന്നത് മുതൽ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകുന്ന സഹായങ്ങൾക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മലയാളികളായ 5 പേരുടെ മൃതദേഹങ്ങൾ ഇന്ന് നെയ്റോബിയിലേക്ക് എത്തിച്ചിട്ടുണ്ട്.
തിരുവല്ല സ്വദേശിനി ഗീതാ ഷോജി ഐസക് (58), മൂവാറ്റുപുഴ സ്വദേശിനി കുറ്റിക്കാട്ടുചായിൽ ജെസ്ന (29), ഏകമകൾ റൂഹി മെഹ്റിൻ (ഒന്നരവയസ്സ് ), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ല പുത്തൻപുരയിൽ റിയ (41), മകൾ ടൈറ (7 ) എന്നിവരാണ് മരിച്ച മലയാളികൾ. തൃശ്ശൂർ പാവറട്ടി മാടക്കായിൽ മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് ജെസ്ന. മുഹമ്മദ് ഹനീഫിന് പരിക്കേറ്റിട്ടുണ്ട്. റിയയുടെ ഭർത്താവ് കോയമ്പത്തൂർ പോത്തനൂർ സ്വദേശി ജോയൽ (41), മകൻ ട്രാവിസ് (14) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടം നടന്ന സ്ഥലത്തിനടുത്തെ മൂന്ന് ആശുപത്രികളിലായി ചികിൽസയിൽ കഴിഞ്ഞ എല്ലാവരെയും കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റി. നാലുപേരെ എയർ ലിഫ്റ്റ് ചെയ്താണ് മാറ്റിയത്. പതിനേഴുപേരെ റോഡു മാർഗം എത്തിച്ചു.
ഖത്തറിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ബന്ധുക്കൾ കെനിയയിൽ എത്തി. ടൂർ ഓപ്പറേറ്ററും സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് കഴിഞ്ഞദിവസമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേരാണ് മരിച്ചത്