ദുബായ്: യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 ഞായറാഴ്ച്ച മുതൽ അടുത്ത മൂന്നു മാസം ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നു മണിവരെ സൂര്യപ്രകാശത്തിന് കീഴിൽ നേരിട്ട് ജോലികൾ പാടില്ലെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. സെപ്തംബർ 15 വരെയാണ് നിയമം നിലവിലുണ്ടാവുക. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
തുടർച്ചയായ ഇരുപത്തിയൊന്ന് വർഷമായി രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നുണ്ട്. അന്താരാഷ്ട്ര തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, വേനൽക്കാല അസുഖങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഉച്ചവിശ്രമ സമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കി നൽകണം. ആവശ്യത്തിന് വെള്ളം, അംഗീകൃത ഹൈഡ്രേഷൻ സപ്ലിമെന്റ്സ്, പ്രാഥമിക ശുശ്രൂഷാ സംവിധാനം എന്നിവയും ഒരുക്കണമെന്നാണ് നിർദ്ദേശം.
നിയമലംഘനം കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും യുഎഇ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്ന് ഒരു തൊഴിലാളിക്ക് 5,000 ദിർഹം പിഴ ഈടാക്കും. പരമാവധി 50,000ദിർഹം വരെയാണ് പിഴ ചുമത്തുകയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, വേനൽക്കാല ഉച്ചവിശ്രമം നടപ്പിലാക്കുന്നതിന് മുന്നോടിയായി യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർമ്മാണ സ്ഥലങ്ങൾ പരിശോധിക്കാൻ തുടങ്ങി.