സാങ്കേതിക തകരാർ ഉണ്ടെന്ന് പൈലറ്റ് സംശയിച്ചതിനെത്തുടർന്ന് ഇന്ന് തിങ്കളാഴ്ച ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ഹോങ്കോംഗ് – ഡൽഹി ബോയിംഗ് 787-8 ( AI315 ഫ്ലൈറ്റ് ) ഡ്രീംലൈനർ ഹോങ്കോംഗിൽ തിരിച്ചിറക്കി. അഹമ്മദാബാദിൽ അപകടത്തിൽപെട്ട അതേ ശ്രേണിയിൽ പെട്ട വിമാനമാണ് ഇത്.
ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും മുൻകരുതൽ നടപടിയായാണ് ഹോങ്കോംഗിൽ തന്നെ തിരിച്ചിറക്കിയത്.
ഇന്നലെ ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്നു കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പ് റണ്‍വേയില്‍ നിര്‍ത്തിയിരുന്നു.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1511 വിമാനത്തിനാണ് റണ്‍വേയില്‍ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാര്‍ സംഭവിച്ചത്.
തുടർന്ന് യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഖേദം പ്രകടിപ്പിച്ചു. അതേസമയം വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാർ എന്താണെന്ന് അധികൃതർ അറിയിച്ചിട്ടില്ല.