ടെൽ അവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള മേഖലയുടെ വ്യോമപരിധി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെട്ട് ഇസ്രയേൽ പ്രതിരോധസേന. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളിൽ മൂന്നിലൊന്നും പ്രതിരോധസേന തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടരുന്നതിനിടെയാണ് ഇസ്രയേൽ പ്രതിരോധസേനയുടെ അവകാശവാദം.
ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്‌ച പുലർച്ചെയുമായി 65 ബാലിസ്റ്റിക് മിസൈലുകളും ഡസൺ കണക്കിന് ഡ്രോണുകളുമാണ് ഇറാൻ ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്.ഇതിൽ ഭൂരിപക്ഷവും തകർത്തതായും ഇസ്രയേൽ സേന പറഞ്ഞു. എന്നാൽ മൂന്നിടങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് എട്ട് പേർ കൊല്ലപ്പെട്ടതായും അവർ സ്ഥിരീകരിച്ചു.