ബിസിനസ്സിൽ ആഗോള വീക്ഷണവുമായി ബി എം എസ് ഓഡിറ്റിങ്. അഥവാ ഒരു ദുബായ് മലയാളിയുടെ കണക്കുക്കൂട്ടലുകളു’ടെ രാജ്യാന്തര വിജയം.
കണക്കുകളുടെ ലോകത്ത് കൃത്യതയും കാര്യശേഷിയും തെളിയിച്ചു ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓഡിറ്റിങ് കമ്പനിയായ ബി എം എസ് അതിന്റെ രാജ്യാന്തര സംവിധാനം വിപുലപ്പെടുത്തുന്നു.
ചാർട്ടേർഡ് അക്കൗണ്ടിങ് രംഗത്തെ ആഗോള സാന്നിധ്യമായി മാറാനൊരുങ്ങുന്ന കമ്പനി ജി സി സി രാജ്യങ്ങൾക്കുപുറമെ യു കെ യിലും യുഎസിലും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതായി ബി എം എസ് സ്ഥാപകനും സി ഇ ഒ യുമായ ഷെഹിൻഷാ കെ പി ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2001 ല് എളിയനിലയിൽ ആരംഭിച്ച ബി എം എസ് തങ്ങളുടെ കർമ്മവീഥിയിൽ കാൽ നൂറ്റാണ്ടിന്റെ മുദ്രണം ചാർത്തുമ്പോൾ മൂവായിരത്തോളം ഇടപാടുകാരെ ഒപ്പം കൂട്ടാനായതിന്റെ ചാരിതാർഥ്യത്തിലാണ് . ഈ മുഹൂർത്തം സങ്കീർണമായ കണക്കുകളുടെ ലോകത്തെ കാര്യക്ഷമതക്കും വിശ്വസ്തതക്കും അടിവരയിടുന്നതായി ഷെഹിൻഷാ പറയുമ്പോൾ ആ ശബ്ദത്തിൽ ആത്മഹർഷം തുളുമ്പി.
വലുതും ചെറുതുമായ ഏതൊരു ബിസിനസ്സ് സ്ഥാപനത്തിനും ഓഡിറ്റിങ് സ്ഥാപനത്തിന്റെ സേവനം കൂടിയെ തീരൂ എന്ന സ്ഥിതിവിശേഷമാണുള്ളത്. അത് അറിവും ആഴമേറിയ അനുഭവങ്ങളും ആർജ്ജിച്ച സ്ഥാപനമെങ്കിൽ ബിസിനസ്സ് ഉടമകൾക്ക് ‘കണക്കുകളുടെ കാണാപ്പുറങ്ങളിൽ കൈകാലുകൾ ഇട്ടടിക്കേണ്ടി വരില്ലെ’ന്നാണ് തങ്ങളുടെ പ്രവർത്തനങ്ങളെ രസകരമായി വിവരിച്ചുകൊണ്ട് ഷെഹിൻഷാ പറഞ്ഞത്.
തുടക്കംമുതലുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞും തങ്ങളെ വിട്ടുപിരിയാതെ നിൽക്കുന്നത് ബി എം എസിന്റെ കാര്യക്ഷമതക്ക് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു എ ഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 20 ഓഡിറ്റിങ് കമ്പനികളിൽ ഒന്നാകാൻ കഴിഞ്ഞ ബി എം എസ് , ജി സി സി യും കടന്ന് ഒരു ഗ്ലോബൽ ബ്രാൻഡ് ആകുന്നതിനുള്ള ഒരുക്കങ്ങളിലാണെന്നും ഒരു മാസത്തിനകം അതിനായ് അത്യാധുനിക സംവിധാനങ്ങളുള്ള വിശാലമായ ഓഫീസ് നിലവിൽ വരുമെന്നും സീനിയർ ഡയറക്ടർ സെൽവരാജന് പറഞ്ഞു. ഇപ്പോൾ യു കെ യിലും യു സിലും ഓഫീസുകളുണ്ട്. 500 ഓളം പേരടങ്ങുന്ന പ്രൊഫഷനൽ ടീം എല്ലായിടത്തുമായി പ്രവർത്തിച്ചുവരുന്നു.
ബി എം എസ് പാർട്ണറും സീനിയർ ഡയറക്ടറുമായ ബ്രിട്ടീഷ് പൗരൻ പോൾ ഗില്ലീസും വാർത്താസമ്മേളനത്തിൽ സന്നിഹിതനായി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അദ്ദേഹം കമ്പനിയുടെ ആഗോള വീക്ഷണം അവതരിപ്പിച്ചു. ബിസിനസ്സിന്റെ ഊർജ്ജം പകരുന്ന പൂതിയ നയങ്ങളുമായി മുന്നേറുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യാപാര സാധ്യതകള് ചർച്ച ചെയ്യുന്ന സെമിനാറുകളും പദ്ധതിയിലുണ്ടെന്ന് പോൾ ഗില്ലീസ് അറിയിച്ചു.
കോർപറേറ്റ് ടാക്സുമായി വരാനുള്ള ഒരുക്കത്തിലാണ് യുഎഇ . ഇതിന്റെ പരിധിയിൽ വരുന്ന കമ്പനികളെ അതിനുള്ള മുന്നൊരുക്കങ്ങളിലേക്ക് ഉൾച്ചേർക്കാനുള്ള പ്രവർത്തനങ്ങളും ബി എം സ് നടത്തിവരുന്നു. തങ്ങളുടെ ഇടപാടുകാർക്ക് ഒരിക്കലും ഒരുതരത്തിലുള്ള ഫൈനും വന്നുപെടരുതെന്ന് എന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഷെഹിൻഷാ അസന്നിഗ്ധമായി പറഞ്ഞു.
പാർട്ണറും ഒമാൻ കേന്ദ്രമാകി പ്രവർത്തിക്കുന്ന ബി എം എസ് സീനിയർ ഡയറക്ടർ ബദർ സൈഫ് അലിയും ഗ്ലോബൽ അഡ്വൈസർ മുസ്തഫ പള്ളിക്കലത്തും വാർത്താ സമ്മേളനത്തിൽ പങ്കുകൊണ്ടു.