ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നലെ രാത്രി മുഴുവൻ ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിരുന്നു. ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതിന് പിന്നാലെ നിരവധി തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി. 45 പേർ കൊല്ലപ്പെട്ടെന്നും നൂറിലേറെ പേർക്ക് പരിക്ക് ഉണ്ടെന്നും ഇറാന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇറാൻ സ്റ്റേറ്റ് ടെലിവിഷനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന് ഇസ്രായേൽ പറയുന്നു. ഹൈഫയും ടെൽ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് മിസൈലുകൾ എത്തിയെങ്കിലും തകർത്തു എന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.