ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് മേഖലയിലെ ചില ഭാഗങ്ങളിൽ തുടർച്ചയായ വ്യോമാതിർത്തി അടച്ചിടൽ പോലുള്ള സംഭവവികാസങ്ങളും കാരണം വിമാനടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗുകളിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് ട്രാവൽ ഏജൻസികൾ നിർദ്ദേശിച്ചു.
വിമാനടിക്കറ്റുകൾ റദ്ദാക്കുന്നത് അബദ്ധമാണെന്നാണ് ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നത്. റദ്ദാക്കിയ വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കുന്നതിനും അധിക നിരക്കുകൾ ഈടാക്കാതെ യാത്രക്കാരെ വീണ്ടും ബുക്ക് ചെയ്യുന്നതിനും വിമാനക്കമ്പനികൾ മാത്രമാണ് ഉത്തരവാദികളെന്ന് അവർ ഓർമ്മപ്പെടുത്തി.
പ്രവർത്തനപരമായ കാരണങ്ങളാൽ ഒരു വിമാനം റദ്ദാക്കപ്പെട്ടാൽ, യാത്രക്കാർക്ക് റീ ബുക്ക് ചെയ്യാനോ സൗജന്യമായി ബദൽ ക്രമീകരണങ്ങൾ നൽകാനോ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്ന് യാത്രാ വിദഗ്ധർ അറിയിച്ചു. എന്നിരുന്നാലും,ഔദ്യോഗികമായുള്ള എയർലൈനിന്റെ തീരുമാനത്തിന് മുമ്പ് യാത്രക്കാർ എടുത്തുചാടി സ്വന്തമായി തീരുമാനമെടുത്ത് ബുക്കിംഗുകൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്താൽ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികൾ എയർലൈനുകൾ തത്സമയം നിരീക്ഷിക്കുകയും സർവീസ് സാധ്യമല്ലെങ്കിൽ പുനഃക്രമീകരിക്കുകയും ചെയ്യും, അല്ലെങ്കിൽ റീ ബുക്കിംഗ് അനുവദിക്കും. ഇത്തരം സാഹചര്യങ്ങളിൽ എയർലൈനുകൾ യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കും. അതുകൊണ്ട് ബുക്കിംഗ് സമയത്ത് ഫോൺ നമ്പറുകൾ നൽകാൻ മറക്കരുതെന്നും ട്രാവൽ രംഗത്തെ വിദഗ്ദർ പറയുന്നു