ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ വ്യോമാതിർത്തി അടച്ചുപൂട്ടലിലേക്ക് നയിച്ച പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് യുഎഇയിലുടനീളമുള്ള വിമാനത്താവള പ്രവർത്തനങ്ങൾ തുടർച്ചയായി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും യുഎഇ സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
യുഎഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണത്തിന് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംവിധാനത്തിൻ്റെ ഭാഗമായി മുഴു സമയവും വിമാനത്താവളങ്ങളിൽ കുടുങ്ങിയവരെ സഹായിക്കാൻ ഫീൽഡ് ടീമും പ്രവർത്തിക്കും.
യാത്രക്കാരുടെ ഒഴുക്ക്, എമിഗ്രേഷൻ പ്രക്രിയകൾ, വിമാനക്കമ്പനികളുമായി ഏകോപിച്ച് വിമാനങ്ങളുടെ പുനഃക്രമീകരണം എന്നിവ നിയന്ത്രിക്കുന്നതിന് ടീമംഗങ്ങൾ പ്രവർത്തിക്കും. വിമാനങ്ങൾ വൈകിയതോ വഴിതിരിച്ചുവിട്ടതോ കാരണമായി കുടുങ്ങിപ്പോയ യാത്രക്കാർക്ക് പ്രത്യേക ശ്രദ്ധ ഇവർ നൽകും. താൽക്കാലിക താമസ സൗകര്യം, തത്സമയ അപ്ഡേറ്റുകൾ, ലോജിസ്റ്റിക്കൽ സഹായം എന്നിവ അധികൃതർ ഉറപ്പാക്കും.
യാത്രയുമായ ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പ്രവർത്തന സ്ഥാപനങ്ങളുമായും അടുത്ത് ഏകോപിപ്പിക്കുന്നുണ്ടെന്നും സേവന നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ യാത്രക്കാരുടെ സുരക്ഷയും സുഗമമായ ചലനവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യമെന്നും അതോറിറ്റി പറഞ്ഞു.