ഭാര്യയുമായി പിണങ്ങിയിരിക്കുന്നതിനാൽ ഭാര്യയുടെ സ്നേഹം തിരികെ ലഭിക്കാൻ ദുർമന്ത്രവാദം നടത്തുന്ന ഒരു സ്ത്രീയ്ക്ക് 30,000 ദിർഹം നൽകിയ യുവാവിന് ഫുജൈറ കോടതി ജയിൽ ശിക്ഷ വിധിച്ചു.
ഭാര്യയുടെ സ്നേഹം തിരികെ ലഭിക്കാനായി പ്രണയ മന്ത്രങ്ങൾ പ്രയോഗിക്കാൻ ആരെയെങ്കിലും ഓൺലൈനിൽ ലഭിക്കുമോ എന്ന് ഇയാൾ തിരയുകയും മറ്റൊരു അറബ് രാജ്യത്ത് താമസിക്കുന്ന ഒരു സ്ത്രീയെ ഇയാൾ ഓൺലൈനിൽ കണ്ടെത്തുകയുമായിരുന്നു.
ഈ സ്ത്രീ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിൽ വിദഗ്ദ്ധയാണെന്ന് സോഷ്യൽ മീഡിയയിൽ സ്വയം പരസ്യ ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഈ സ്ത്രീയെ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയും, ഭാര്യയുടെ സ്നേഹം ലഭിക്കാൻ ദുർമന്ത്രവാദം നടത്താനായി 30,000 ദിർഹം നൽകുകയുമായിരുന്നു. ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഫോട്ടോകൾ ഈ സ്ത്രീയ്ക്ക് വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. കരാറിന്റെ ഭാഗമായി അയാൾ ഭാര്യയുടെ സ്വകാര്യ ഫോട്ടോകൾ, സ്വന്തം വീഡിയോ, വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ, ഇരുവരുടെയും ഫോൺ നമ്പറുകൾ എന്നിവയും സ്ത്രീയ്ക്ക് അയച്ചുകൊടുത്തു.
ഇത് കണ്ടെത്തിയ ഭാര്യ തനിക്കും കുട്ടികൾക്കും ബന്ധുക്കൾക്കും മേൽ ഭർത്താവ് ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഒരാളുമായി വാട്ട്‌സ്ആപ്പ് വഴി സ്വകാര്യ ഫോട്ടോകൾ പങ്കുവെച്ച് ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിച്ചതിന് മന്ത്രവാദത്തിൽ ഏർപ്പെട്ടതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ യുവാവിന് ആറ് മാസത്തെ തടവ് ശിക്ഷ ഫുജൈറ അപ്പീൽ കോടതി ശരിവക്കുകയായിരുന്നു.