ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലർച്ചെ രണ്ട് മണിയോടെ ഇന്ത്യയിലെത്തുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. അർമേനിയൻ തലസ്ഥാനമായ യെരേവനിൽ നിന്നാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെടുക.സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും ജാഗ്രത പാലിക്കണമെന്ന് എംബസി നിർദേശിച്ചു. ടെഹ്റാനിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും പിഐഒകളും നഗരത്തിന് പുറത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറാണമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.
ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ട്. അതിൽ 6,000 പേർ വിദ്യാർഥികളാണ്. തെഹ്റാനിൽ നിന്ന് ഏകദേശം 600 ഇന്ത്യൻ വിദ്യാർഥികളെ ഖോമിലേക്ക് മാറ്റി. ഉർമിയയിൽ നിന്നുള്ള 110 വിദ്യാർഥികളും തിങ്കളാഴ്‌ച വൈകുന്നേരം അർമേനിയൻ അതിർത്തിയിലെത്തിയിരുന്നു.