ഇറാൻ പരമോന്നത നേതാവായ ആയത്തൊള്ള ഖമീനി കീഴടങ്ങില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ ടെഹ്റാനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. ഇരുരാജ്യങ്ങളുടെയും ആക്രമണ – പ്രത്യാക്രമണങ്ങൾ തുടർച്ചയായ ആറാം ദിനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ടെഹ്റാനിലെ തെക്ക് കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നതായും കറുത്ത പുക ഉയരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആക്രമണത്തെ സംബന്ധിച്ച് ഇസ്രേയൽ സേന പ്രതികരിച്ചിട്ടുണ്ട്. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ സേന അറിയിച്ചു.
ഇറാന് കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കടുത്ത ഭാഷയിലാണ് ആയത്തൊള്ള ഖമീനി പ്രതികരിച്ചത്. ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമീനി പറഞ്ഞിരുന്നു