അഹമ്മദാബാദ് വിമാനാപകടത്തിന് ദിവസങ്ങൾക്ക് മുമ്പ്, എയര്‍ ഇന്ത്യയുടെ 3 എയർബസ് വിമാനത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് DGCA എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകൾ .
അടിയന്തര ഉപകരണങ്ങളിൽ വൈകിയ പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ ലംഘനങ്ങൾക്ക് വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) കർശന മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് നിർബന്ധിത സുരക്ഷാ പരിശോധനകൾ കാലഹരണപ്പെട്ടിട്ടും എയർ ഇന്ത്യ സർവീസ് നടത്തുന്ന മൂന്ന് എയർബസ് വിമാനങ്ങൾ പറത്തിവിട്ടതായി ഡിജിസിഎ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി.
പരിശോധന നടത്താൻ ഒരു മാസത്തിലേറെ കാലതാമസമുണ്ടായിട്ടും A320 എന്ന എയർബസ് ജെറ്റ് വിമാനം ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയതായി കണ്ടെത്തി. ആഭ്യന്തര റൂട്ടുകളിൽ ഉപയോഗിക്കുന്ന എയർബസ് A319 വിമാനത്തിന്റെ പരിശോധനകൾ മൂന്ന് മാസം വൈകിയതായും കണ്ടെത്തി. മൂന്നാമത്തെ വിമാനത്തിന്റെ പരിശോധനകൾ രണ്ടുദിവസം വൈകിയതായി കണ്ടെത്തി.
പോരായ്‌മകൾ കൃത്യസമയത്ത് പരിഹരിക്കുന്ന കാര്യത്തിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ ഡിജിസിഎ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനങ്ങളുടെ നിരീക്ഷണം ശക്തമാക്കാനും ഡിജിസിഎ നിർദ്ദേശിച്ചിരുന്നു.
എന്നാൽ അഹമ്മദാബാദിൽ തകർന്ന ബോയിങ് 787-8 വിമാനം നല്ല രീതിയിൽ പരിപാലിച്ചിരുന്നുവെന്നും 2023 ജൂണിൽ പ്രധാന പരിശോധനകൾക്ക് വിധേയമായിരുന്നുവെന്നും അടുത്ത പരിശോധന ഡിസംബറിൽ ഷെഡ്യൂൾ ചെയ്‌തതാണെന്നും എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.