അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപെട്ട 8 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല. വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. എട്ട് പേരെക്കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ നിർദേശമുണ്ട്. മലയാളിയായ രഞ്ജിതയുടെ കുടുംബവും ഇതിൽ ഉൾപ്പെടും.
രഞ്ജിതയുടെ സഹോദരൻ രതീഷും അമ്മാവൻ ഉണ്ണികൃഷ്ണനും നടപടിക്രമങ്ങൾക്കായി അഹമ്മദാബാദിലെത്തിയിരുന്നു. എന്നാൽ ഇതുവരെയും രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല
ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചിരുന്നു. മൊത്തം മരണസംഖ്യ എത്രയെന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.