അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ (40) മൃതദേഹം നാട്ടിലെത്തിച്ചു. അഹമ്മദാബാദിൽ നിന്നു ഡൽഹി വഴി ഇന്നു രാവിലെ ഏഴിനു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം 11ന് പുല്ലാട് എസ്.വിഎച്ച്എസിൽ പൊതുദർശനത്തിനു വച്ചു. തുടർന്നു വീട്ടിൽ കൊണ്ടുവന്ന് വൈകീട്ട് നാലിനു സംസ്കരിക്കും.
സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിലെത്തി DNA സാംപിൾ നൽകിയിരുന്നു. പിന്നീട് അമ്മയുടെ ഡിഎൻഎ സാംപിളും ശേഖരിച്ചു. ഒടുവിൽ ഇന്നലെ രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞുവെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചത്. പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശത്തിൻ്റെ ക്രമീകരണങ്ങൾ കോയിപ്രം പഞ്ചായത്താണ് ഒരുക്കിയത്. രഞ്ജിത ഈ സ്‌കൂളിലെ പൂർവവിദ്യാർഥിയാണ്. സംസ്കാര ചടങ്ങുകൾക്ക് കുറുങ്ങഴ ശ്രീരാമകൃഷ്‌ണ വിലാസം എൻഎസ്എസ് കരയോഗം നേതൃത്വം നൽകും. ഇന്നത്തെ ക്രമീകരണങ്ങൾ തീരുമാനിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ പൊലീസ്, പഞ്ചായത്ത് എന്നിവരുടെ യോഗം തിരുവല്ല ആർഡിഒ ഓഫിസിൽ ഇന്നലെ ചേർന്നിരുന്നു.