അമേരിക്കയിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരനും ടെസ്, സ്പേസ് എക്സ് മേധാവിയുമായ എലോൺ മസ്ക്. ‘അമേരിക്ക പാർട്ടി’ എന്നാണ് പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ‘നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്’ മസ്ക് എക്സിൽ വ്യക്തമാക്കി.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടെ പാസായതിന് പിന്നാലെയാണ് മസ്ക്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. നേരത്തെ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയുള്ല സർവേ മസ് എക്സിൽ പങ്കുവച്ചിരുന്നു. ‘രണ്ട് പാർട്ടി (ചിലർ ഏകപാർട്ടി എന്ന് വിളിക്കുന്നു) സമ്പ്രദായത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാൻ സ്വാതന്ത്ര്യദിനം ഏറ്റവും അനുയോജ്യമായ സമയമാണ്! നമ്മൾ അമേരിക്ക പാർട്ടി സൃഷ്ടിക്കണോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജൂലായ് നാലിന് മസ്ക് സർവേ പങ്കുവച്ചത്. സർവേയിൽ 64 ശതമാനം പേർ പുതിയ പാർട്ടി വേണമെന്നും 34 ശതമാനം പേർ വേണ്ടെന്നും പ്രതികരിച്ചു. ഇതിന് മറുപടിയായിട്ടാണ് പുതിയ പാർട്ടിയെക്കുറിച്ച് മസ്ക് അറിയിച്ചിരിക്കുന്നത്. നിങ്ങൾക്ക് പുതിയ പാർട്ടിയാണ് വേണ്ടതെന്ന് വ്യക്തമായെന്നും നിങ്ങൾക്കത് ലഭിച്ചിരിക്കുമെന്നും മസ്ക് പറഞ്ഞു. ട്രംപുമായുള ബന്ധം വഷളായതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നു സൂചന മസ്ക് നേരത്തെ നൽകിയിരുന്നു.