ഷാർജയിൽ സ്വന്തം വീട് പാലുകാച്ചുന്നതിന് മുൻപ് കേരളത്തിൽ നിർധനരായ 30 ൽ അധികം പേർക്ക് രഹസ്യമായി ഭവനങ്ങൾ നിർമ്മിച്ചു നൽകി മലയാളി മാതൃകയായി
ഷാർജ : ഇന്ന് ഒക്ടോബർ 11ശനിയാഴ്ച വൈകുന്നേരം ഷാർജയിലെ സ്വന്തം വീട്ടിൽ പ്രമുഖരുടെയും സാധാരണക്കാരുടെയും സാന്നിധ്യത്തിൽ ഗൃഹ പ്രവേശ ചടങ്ങ് സംഘടിപ്പിച്ച മലയാളി സംരംഭകൻ വി ടി സലീം അതിനു മുൻപ് തന്നെ കേരളത്തിൽ 30 ൽ അധികം പേർക്ക് വീടുകൾ വച്ചുനൽകി മാതൃക കാട്ടിയത് അദ്ദേഹത്തെ അറിയാവുന്ന ഏവരിലും കൗതുകവും പ്രേരണയും മാതൃകയും സൃഷിച്ചു. ചടങ്ങിന്റെ തലേന്ന് വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞ് മമ്മൂട്ടി വീട്ടിലെത്തി ആശംസകൾ നേർന്നു. ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി ആദ്യമായി നടത്തിയ വിദേശ യാത്രയും സലീമിന്റെ ഗൃഹപ്രവേശ ചടങ്ങിനായിരുന്നു.
വീട് വയ്ക്കാൻ ഷാർജയിൽ അവസരം കൈവന്ന സമയം മുതൽ സലീമും കുടുംബവും മനസ്സിൽ തീരുമാനിച്ചിരുന്ന കാര്യമാണ് അർഹതപ്പെട്ട നിർധനർക്ക് വീടുകൾ നിർമ്മിച്ചുനൽകണമെന്നത് . അർഹതയുളളവരെ കണ്ടെത്താൻ വിവിധ പഞ്ചായത്ത് ഭരണസമിതികളുടെയും മറ്റും നിർദേശങ്ങൾ സ്വീകരിച്ച ശേഷമാണ് സലീം അത് വിജയകരമായും പരസ്യപ്പെടുത്താതെയും ആഗ്രഹം നിറവേറ്റിയത്.
ആ കുടുംബങ്ങളുടെ പ്രാർത്ഥനയും ആശംസയുമൊക്കെയാണ് തന്റെ സ്വപ്ന ഭവനം ഷാർജയിൽ എളുപ്പത്തിൽ പൂർത്തീകരിക്കാൻ കാരണമായതെന്ന് സലീം വിശ്വസിക്കുന്നു . സലീമിനെക്കുറിച്ച് അറിയാവുന്ന പ്രമുഖരെല്ലാം ഗൃഹപ്രവേശ ചടങ്ങിൽ പങ്കുകൊണ്ടു.
ദുബായിലെത്തിയ നേതാക്കളായ സണ്ണി ജോസഫ് , പാണക്കാട്സെയ്ദ് സാദിഖ് അലി ശിഹാബ്തങ്ങൾ , വി ഡി സതീശൻ , പാണക്കാട് സെയ്ദ്മുനവ്വർ അലി ശിഹാബ് തങ്ങൾ എം ഹസൻ , ഹൈബി ഈഡൻ വിവിധ രംഗങ്ങളിലെ പ്രമുഖരായ കുഞ്ചാക്കോ ബോബൻ , രഞ്ജി പണിക്കർ, എം എ അഷ്റഫ് അലി , ഡോ . ആസാദ് മൂപ്പൻ , ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ , ഡോ . അൻവർ അമീൻ , റിയാസ്ഷം ചേലേരി , ലാൽ അഹമ്മദ് , എ കെ ഫൈസൽ , ഷംസുദ്ദീൻ നെല്ലറ , പുത്തൂർ റഹ്മാൻ , നിസാർ തളങ്കര , അഡ്വക്കറ്റ് കെ ജി അനിൽകുമാർ , ആന്റോ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. സലിം ജനിച്ചു വളർന്ന ചാവക്കാട് ഗുരുവായൂർ പ്രദേശത്തെ ബാല്യകാല സുഹൃത്തുക്കളിൽ ചിലരും ഷാർജയിലെ വസതിയിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.