വര്‍ഷങ്ങൾ നീണ്ടുനില്‍ക്കുന്ന ഗാസയ്ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ സമാധാന ഉച്ചകോടി നടക്കും. ഈജിപ്തിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനിടെ ഗാസ യുദ്ധം അവാസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു.
ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ട്രംപ് ഇസ്രയേലിലാകും ആദ്യം എത്തുക. ഇതിന് ശേഷമായിരിക്കും ഈജിപ്തിലേക്ക് തിരിക്കുക. ഇന്നത്തെ ദിവസം ഏറെ പ്രാധാന്യം നിറഞ്ഞതാണെന്ന് ട്രംപ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകും. ആളുകള്‍ തളര്‍ന്നതായാണ് മനസിലാക്കുന്നത്. ഇസ്രയേല്‍ ബന്ധികളെ വിട്ടയക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. വിചാരിച്ചതിലും നേരത്തെ ബന്ദികളെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ യാത്രയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹഗ്സെത്ത്, സിഐഎ ചീഫ് ജോണ്‍ റാറ്റ്ക്ലിഫ്, യുഎസ് സൈനിക ഉദ്യോഗസ്ഥന് ഡാന്‍ കൈനും അനുഗമിക്കുന്നുണ്ട്.