ഫുജൈറ എമിറേറ്റിലെ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു തട്ടിപ്പ് സംഘത്തെ മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടാൻ ഫുജൈറ പോലീസിന് കഴിഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 10.50 ന് ഒരു യുവതിയെ “ബുദ്ധിപൂർവ്വമായ ഒരു പദ്ധതി”യിലൂടെ ഒരു സംഘം 195,000 ദിർഹം കൊള്ളയടിച്ചെന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് സംഘങ്ങൾക്കെതിരായി അന്വേഷണം പോലീസ് ആരംഭിച്ചത്.
യുവതിയുടെ വിവരണമനുസരിച്ച്, അവരുടെ വാഹനത്തിന്റെ പിൻഭാഗത്തെ ടയറിൽ ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് കുറ്റവാളികൾ അവരെ കബളിപ്പിച്ചത്. തുടർന്ന് യുവതി ടയർ പരിശോധിക്കാൻ പുറത്തിറങ്ങിയപ്പോൾ, സംഘത്തിലെ ഒരാൾ എതിർവശത്തെ വാതിൽ തുറന്ന് പണം മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പരാതി കിട്ടിയ അന്വേഷണ സംഘം ഉടൻ തന്നെ ഇവരെ പിടികൂടാൻ പുറപ്പെട്ടു , സംശയിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഒരു പ്രത്യേക യൂണിറ്റും രൂപീകരിച്ചു.
മൂന്ന് മണിക്കൂറിനുള്ളിൽ, കുറ്റവാളികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞു, ഈ പ്രതികൾ മറ്റൊരു എമിറേറ്റിൽ സമാനമായ കുറ്റകൃത്യങ്ങൾക്ക് പോയതാണെന്നും കണ്ടെത്തി. ഷാർജ പോലീസുമായി ഏകോപിപ്പിച്ച്, സംഘത്തെ പിടികൂടി പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.
ബാങ്കുകളിൽ ഇന്ന് ഇറങ്ങിപോകുമ്പോൾ ജാഗ്രത പാലിക്കാനും, വഞ്ചനാപരമായ പദ്ധതികളിൽ വീഴാതിരിക്കാനും അല്ലെങ്കിൽ അപരിചിതരുമായി ഇടപഴകാതിരിക്കാനും, സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും, ഉടനടി പ്രതികരണവും ആവശ്യമായ നിയമ നടപടികളും ഉറപ്പാക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





