മുംബൈ : യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറം മുംബൈയിൽ നടന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേർന്ന് മുംബൈയിൽ സംഘടിപ്പിച്ച അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ പൊതു, സ്വകാര്യ മേഖലകളില് നിന്നുള്ള നിരവധി മുൻനിര സ്ഥാപനങ്ങൾ ഭാഗമായി. അബുദാബിയെ ഗ്ലോബൽ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗൺസിലിന്റെ ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഇൻവെസ്റ്റ്മെന്റ് ഫോറം. നിരവധി ഇന്ത്യൻ കമ്പനികൾ അബുദാബിയിൽ വലിയ നിക്ഷേപങ്ങൾക്ക് സന്നദ്ധത അറിയിച്ചു.
ഇന്ത്യയിലെ യുഎഇ അംബാസിഡർ ഡോ. അബ്ദുൾനാസർ അൽഷാലി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്കൻഡ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖൽഫാൻ അൽ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമദ് ജാസിം അൽ സാബി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖർ തുടങ്ങിയവർ ഫോറത്തിൽ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗൺസിൽ , അബുദാബി ചേംബർ പ്രതിനിധികൾ ഉൾപ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തിൽ ഭാഗമായി.
ഗ്ലോബൽ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇൻവെസ്റ്റ്മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തിൽ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മിൽ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് കൂടുതൽ വിപണി സാധ്യതാണ് ഉള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങൾ നൽകി വരുന്നതെന്നും കൂടുതൽ നിക്ഷേപപദ്ധതികൾ യാഥാർത്ഥ്യമാകണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിൽ നിക്ഷേപ പദ്ധതികൾ വിപുലമാക്കുന്നതിന് വേഗതപകരുന്ന കരാറുകളിൽ ഇന്ത്യയിലെയും യുഎഇയിലെയും മുൻനിര കമ്പനികൾ ഒപ്പുവച്ചു. ഭക്ഷ്യസംസ്കരണം, ഫാഷൻ, ഇലക്ട്രോണിക്സ്, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമ്മാണ മേഖല, ഊർജ്ജം, ക്ലീൻ എനർജി, ബയോടെക്നോളജി തുടങ്ങി വിവിധരംഗങ്ങളിൽ മികച്ച നിക്ഷേപങ്ങൾക്ക് ധാരണയായി.






