ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ദ്വിദിന സന്ദർശനത്തിൽ പുടിൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും. ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കി. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശമന്ത്രാലയം.
റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യു എസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം. അതേസമയം റഷ്യയുടെ പാർലമെൻ്റിൻ്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമ, പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള ഒരു നിർണ്ണായക സൈനിക കരാറിന് ഇന്നലെ ചൊവ്വാഴ്ച അംഗീകാരം നൽകിയിട്ടുണ്ട്.
ഫെബ്രുവരി 18-ന് ഇരു സർക്കാരുകളും ഒപ്പുവച്ച പരസ്പര ലോജിസ്റ്റിക് സപ്പോർട്ട് കൈമാറ്റം (Reciprocal Exchange of Logistic Support – RELOS) എന്ന കരാറാണ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ കഴിഞ്ഞ ആഴ്ച ഡ്യൂമയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. “ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരവും സമഗ്രവുമാണ്, ഞങ്ങൾ അതിന് മൂല്യം കൽപ്പിക്കുന്നു. ഈ കരാറിനുള്ള ഇന്നത്തെ അംഗീകാരം പരസ്പര സഹകരണത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ്, തീർച്ചയായും ഇത് നമ്മുടെ ബന്ധങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കും,” സ്റ്റേറ്റ് ഡ്യൂമയുടെ സ്പീക്കർ വ്യാചെസ്ലാവ് വോളോഡിൻ പ്ലീനറി സെഷനിൽ പറഞ്ഞു.
സൈനിക വിഭാഗങ്ങൾ, യുദ്ധക്കപ്പലുകൾ, സൈനിക വിമാനങ്ങൾ എന്നിവ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും അയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും, അവയുടെ പരസ്പര ലോജിസ്റ്റിക് പിന്തുണയുടെ ക്രമീകരണങ്ങളും RELOS കരാർ നിർവ്വചിക്കുന്നു. സൈനികരെയും ഉപകരണങ്ങളെയും അയയ്ക്കുന്നത് മാത്രമല്ല, അവയുടെ ലോജിസ്റ്റിക്സ് സംബന്ധിച്ച കാര്യങ്ങളും ഈ കരാർ നിയന്ത്രിക്കും.
സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലനം, മാനുഷിക സഹായം, പ്രകൃതിദുരന്തങ്ങൾക്കും മനുഷ്യനിർമ്മിത ദുരന്തങ്ങൾക്കും ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് അംഗീകരിച്ച സാഹചര്യങ്ങൾ എന്നിവയ്ക്കിടയിലും ഈ നടപടിക്രമങ്ങൾ ഉപയോഗിക്കും.
രണ്ട് രാജ്യങ്ങളുടെയും വ്യോമാതിർത്തി പരസ്പരം ഉപയോഗിക്കുന്നതിനും റഷ്യൻ, ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ തുറമുഖ സന്ദർശനങ്ങൾ സുഗമമാക്കുന്നതിനും ഈ രേഖയുടെ അംഗീകാരം സഹായിക്കുമെന്ന് ഡ്യൂമ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ റഷ്യൻ മന്ത്രിസഭ വ്യക്തമാക്കി. കൂടാതെ, ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.




