അബുദാബി – ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിനി ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ അറിയിച്ചു.
വാഹനപകടത്തിൽ തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിൻറെയും മക്കളായ അഷാസ്, അമ്മാർ, അയാഷ് എന്നിവരും മരണപ്പെട്ടിരുന്നു.
ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും അബുദാബി ലിവ ഫെസ്റ്റിവലിലെ ആവേശക്കാഴ്ച്ചകൾ കണ്ടു മടങ്ങവേ ഇന്നലെ 2026 ജനുവരി 4 ഞായറാഴ്ച്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലുള്ള സമയത്താണ് അപകടമുണ്ടായത്.
ഇവർക്കൊപ്പം കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരിയാണ് മരണപ്പെട്ട മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ. ചമ്രവട്ടത്തെ കുടുംബത്തോടൊപ്പം 5 വർഷം മുൻപാണ് ബുഷറ ദുബായിലെത്തിയത്. 30 വർഷത്തോളമായി ഈ കുടുംബത്തിന്റെ നാട്ടിലെ വീട്ടിൽ ജോലിക്കാരിയായിരുന്നു ബുഷറ ചമ്രവട്ടത്തെ ലക്ഷംവീട് എന്ന സ്ഥലത്തായിരുന്നു താമസം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ, അസാം എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബുത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.





