ഇറാനിലെ സംഘർഷങ്ങൾക്കിടെ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിയതായി യുഎസ് സൈന്യം അറിയിച്ചു.
യുഎസ്എസ് അബ്രഹാം ലിങ്കൺ (CVN-72) എന്ന കൂറ്റൻ വിമാനവാഹിനി കപ്പലിനൊപ്പം മൂന്ന് അത്യാധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും മേഖലയിലെത്തിയിട്ടുണ്ട്. യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് മൈക്കൽ മർഫി എന്നിവയാണ് അകമ്പടി സേവിക്കുന്ന കപ്പലുകൾ.
മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനാണ് ഈ വിന്യാസമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് വിമാനവാഹിനി കപ്പൽ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുന്നത്.
ഇറാനിലെ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതും തടവിലാക്കപ്പെട്ടവരെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയമാക്കുന്നതും തടയണമെന്നാണ് ട്രംപിന്റെ ആവശ്യം. “ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഒരു വൻ നാവികപ്പട ആ ദിശയിലേക്ക് നീങ്ങുന്നുണ്ട്,” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
തടവിലാക്കപ്പെട്ട 800-ഓളം പേരുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ തന്റെ സമ്മർദ്ദത്തെത്തുടർന്ന് അത് നിർത്തിവെച്ചുവെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഭരണകൂടം ഇത് തള്ളി. പ്രതിഷേധത്തിനിടെ ഇതുവരെ 6,000-ത്തോളം പേർ കൊല്ലപ്പെട്ടതായും 41,800-ലധികം പേർ തടവിലായെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന കണക്ക്.
അതേസമയം അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ആശങ്കാജനകമാംവിധം വർദ്ധിപ്പിച്ചതോടെ ഇറാനു ചുറ്റുമുള്ള സമുദ്രങ്ങൾ ചൂടുപിടിക്കുമ്പോൾ , ഏത് ആക്രമണത്തിനും “പരുക്കനും ഖേദകരവുമായ പ്രതികരണം” ഉണ്ടാകുമെന്ന് ടെഹ്റാൻ പറഞ്ഞു.
“ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ കഴിവുകളിൽ വിശ്വസിക്കുകയും മുൻകാല അനുഭവങ്ങൾ, പ്രത്യേകിച്ച് വീരോചിതമായ ജൂൺ യുദ്ധത്തിന്റെ അനുഭവം മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നു, മാത്രമല്ല എക്കാലത്തേക്കാളും ശക്തവുമാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് തിങ്കളാഴ്ച പറഞ്ഞതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.






