ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വർഷമായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് ചരിത്രപരമായ വ്യാപാര കരാർ ഒപ്പിട്ടു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി ഉടൻ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഇതോടെ 50 ശതമാനം വരെ നികുതി നേരിട്ടിരുന്ന ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
ട്രംപിൻ്റെ പ്രഖ്യാപനം അനുസരിച്ച്, ഇന്ത്യക്കെതിരെ ചുമത്തിയിരുന്ന 25 ശതമാനം റെസിപ്രോക്കൽ താരിഫ് 18 ശതമാനമായി കുറച്ചു. കൂടാതെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയിരുന്ന 25 ശതമാനം അധിക ശിക്ഷാ നികുതി പൂർണ്ണമായും ഒഴിവാക്കി.
ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും പകരം അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ റഷ്യൻ എണ്ണയെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






