ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തിൽ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ 22 മാസം മാത്രം പ്രായമുള്ള അലൻ റൂമി ആണ് ഈ മാസം 11 ന് ഷാർജയിലുണ്ടായ അപകടത്തിൽ മരിച്ചത്.
പാർക്കിങ് ഏരിയയിൽ മാലിന്യം നിക്ഷേപിക്കാൻ മാതാവായ സഫ്ന പോയപ്പോൾ കൂടെയുണ്ടായിരുന്ന അലൻ പെട്ടെന്ന് കയ്യിൽ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ പെട്ടുപോകുകയുമായിരുന്നു.
അല്പനേരത്തെ അശ്രദ്ധയാണ് ദാരുണമായ ഈ സംഭവത്തിന് കാരണമായത്. അപകടം നടക്കുമ്പോൾ വാഹനത്തിന്റെ അടുത്ത് നിൽക്കുന്നകുട്ടിയെ ഡ്രൈവർക്ക് കാണാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്, അപകടം നടന്നയുടൻ ആംബുലൻസിനായി കാത്തുനിൽക്കാതെ ഡ്രൈവർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവറെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ.. മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വിതുമ്പലോടെ പിതാവായ ഷറഫുദ്ദീൻ പറഞ്ഞു. മകന്റെ മൃതദേഹം ദുബായിൽ സംസ്കരിച്ച ശേഷം ദമ്പതികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഡ്രൈവർക്കെതിരെ പരാതിയില്ലെന്നും ഷാർജ പോലീസിന്റെ അറിയിച്ചു.





