റാസൽഖൈമ: ഭിക്ഷാടനം തടയുന്നതിനും ജീവകാരുണ്യ സംഭാവനകൾ സംരക്ഷിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ, എൻഫോഴ്‌സ്‌മെന്റ് കാമ്പെയ്‌നിന്റെ ഭാഗമായി റമദാൻ ആരംഭിച്ചതിനുശേഷം വിവിധ രാജ്യക്കാരായ 19 യാചകരെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ ഒരാളിൽ നിന്ന് 11,000 ദിർഹം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഈ തുക ഭിക്ഷാടനത്തിലൂടെ ഒറ്റ ദിവസത്തിനുള്ളിൽ ശേഖരിച്ചതാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് ഓപ്പറേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ്, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ആരംഭിച്ച “ഭിക്ഷാടനത്തിനെതിരെ പോരാടുക, അർഹരായവരെ സഹായിക്കുക” എന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ്. യുഎഇയുടെ ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ നിഷേധാത്മകമായ സാമൂഹിക ആചാരങ്ങളെ അഭിസംബോധന ചെയ്യുക, യാചനയുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ അപകടസാധ്യതകൾ കുറയ്ക്കുക, രാജ്യത്തിന്റെ പൊതു പ്രതിച്ഛായ സംരക്ഷിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.






