ഭക്ഷ്യസുരക്ഷയും ഭക്ഷ്യോൽപന്നങ്ങളുടെ മികച്ച ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലേക്ക് ചരക്കുവിമാനങ്ങളിൽ ഭക്ഷ്യവസ്‌തുക്കൾ എത്തിത്തുടങ്ങി. ഇത്തിഹാദിൻ്റെ ബോയിങ് ചരക്കുവിമാനത്തിൽ ഇന്ത്യയിൽനിന്ന് 80 ടൺ പഴം-പച്ചക്കറികളാണ് ലുലു ഗ്രൂപ് എത്തിച്ചത്.
കൊച്ചിയിൽനിന്ന് പുലർച്ച രണ്ടു മണിയോടെയാണ് വിമാനം അബൂദബിയിൽ എത്തിച്ചേർന്നത്.
പ്രവാസി ഇന്ത്യക്കാർക്ക് ഉൾപ്പെടെ ആശ്വാസമാകുന്നതാണ് ഈ നീക്കം. ലുലു ഗ്രൂപ്പിൻ്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്സ്പോർട്‌സ് ആണ് ഉൽപന്നങ്ങൾ സുഗമമായി ലഭ്യമാക്കിയത്.
വരുംദിവസങ്ങളിലും ഇത്തരം സർവിസുകൾ തുടരുമെന്നും ഇന്ത്യയ്ക്ക് പുറമെ മെൽബൺ അടക്കം പ്രധാന കേന്ദ്രങ്ങളിലുള്ള സംഭരണ കേന്ദ്രങ്ങൾ വഴി മികച്ച ഉൽപന്നങ്ങൾ യു.എ.ഇയിൽ സുഗമമായി ലഭ്യമാക്കുമെന്നും ലുലു വ്യക്തമാക്കി. യു.എ.ഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു തടസ്സവുമില്ലാതെ പഴം-പച്ചക്കറി, മറ്റ് അവശ്യവസ്‌തുക്കൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി വ്യക്തമാക്കി.
നേരത്തെ ഡൽഹിയിൽ നിന്ന് 80 ടൺ മാംസ ഉൽപന്നങ്ങളും ലുലു ഗ്രൂപ് എത്തിച്ചിരുന്നു. മുംബൈ, ബെംഗളൂരു മേഖലയിൽ നിന്നും പ്രത്യേക വിമാനത്തിൽ കൂടുതൽ അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. നാട്ടിലെ കർഷകർക്കും വലിയ പിന്തുണ നൽകുന്നത് കൂടിയാണ് ഈ ദൗത്യം.





