യുഎസ് – ഇറാൻ സംഘർഷത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിർണ്ണായകമായ ആണവ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചതായി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വാർത്താ ലേഖകരോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു. “അവർ ആ ആണവ പൊടി (Nuclear Dust) നമുക്ക് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്. ഒരു കരാറിലെത്താൻ വലിയ സാധ്യതയാണുള്ളത്,” യുറേനിയത്തെ വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
സംഭാഷണങ്ങൾ ഈ വാരാന്ത്യത്തിൽ പുനരാരംഭിക്കുമെന്നും ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ വെടിനിർത്തൽ കാലാവധി നീട്ടേണ്ടി വരുമെന്ന് താൻ കരുതുന്നില്ലെന്നും ഇറാൻ ഇപ്പോൾ മുൻപത്തേക്കാൾ വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. “നാല് ആഴ്ച നീണ്ട ബോംബാക്രമണത്തിന്റെയും ശക്തമായ ഉപരോധത്തിന്റെയും ഫലമായാണ് ഇറാൻ ഇപ്പോൾ വഴങ്ങുന്നത്,” ട്രംപ് പറഞ്ഞു.






