പശ്ചിമേഷ്യയിൽ കൂടുതൽ ശക്തമായ സൈനിക സംഘർഷങ്ങൾ ഉണ്ടാകുന്നത് തടയാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളിൽ ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾ കുറഞ്ഞുവരുന്നതായി സൂചന. എന്നാൽ ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരത്തിന്മേലുള്ള അവകാശത്തെക്കുറിച്ചും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും ഇപ്പോഴും കടുത്ത ഭിന്നതയിലാണ്.
അവസാനവട്ട ചർച്ചകളിൽ ചില “നല്ല സൂചനകൾ” കണ്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും, അമിതമായ പ്രതീക്ഷകൾ ഇപ്പോൾ വേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതുവരെ ഔദ്യോഗികമായി യാതൊരു കരാറിലും എത്തിയിട്ടില്ലെന്നും എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നും ഇറാന്റെ ഉന്നത വൃത്തങ്ങൾ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു. “ചില നല്ല സൂചനകളുണ്ട്. അതിൽ ഞാൻ അമിതമായി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം,” റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.






