യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആദ്യ എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ബുക്കിങ് തുടങ്ങി ആദ്യദിനത്തിൽ തന്നെ ആയിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായി എത്തിഹാദ് റെയിലിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആദ്യ ദിവസത്തെ ആകെ ടിക്കറ്റ് വിൽപ്പനയുടെ കണക്കാണ് ഇതെന്നും എത്തിഹാദ് റെയിൽ കൊമേഴ്സ്യൽ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അദ്ര അൽ മൻസൂരി വ്യക്തമാക്കി. എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് യുഎഇയിലെ താമസക്കാർക്കിടയിൽ വലിയ രീതിയിലുള്ള താല്പര്യവും കാത്തിരിപ്പുമാണ് ഉള്ളതെന്ന് ഈ വലിയ ബുക്കിങ് നിരക്ക് സൂചിപ്പിക്കുന്നു.
യു.എ.ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാകുന്ന ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് ജൂൺ 30-ന് ആരംഭിക്കും. അബുദാബിയെയും ഫുജൈറയെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഈ ആദ്യ സർവീസ്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 1 മണിക്കൂറും 45 മിനിറ്റായിരിക്കും.
ട്രാവൽ ഏജന്റുമാർക്ക് ആദ്യ ദിവസം മുതൽ തന്നെ ഒരൊറ്റ പേരിൽ ഒന്നിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യം എത്തിഹാദ് റെയിൽ ഉറപ്പാക്കിയിട്ടുണ്ട്. കോർപ്പറേറ്റുകൾ (കമ്പനികൾ), സ്കൂളുകൾ, മറ്റ് വലിയ ഗ്രൂപ്പുകൾ എന്നിവരുടെ ബൾക്ക് ബുക്കിംഗുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക കോർഡിനേഷൻ ടീമിനെയും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.






