ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ സാഹചര്യം മുൻനിർത്തി ഇന്നലെ 2026 ജൂലൈ 13 തിങ്കളാഴ്ച മുതൽ ജൂലൈ 15 ബുധനാഴ്ച വരെയുള്ള എല്ലാ കോൺസുലർ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി അബുദാബിയിലെ യു.എസ് എംബസിയും ദുബായിലെ യു.എസ് കോൺസുലേറ്റ് ജനറലും സംയുക്തമായി അറിയിച്ചു.
ഈ ദിവസങ്ങളിൽ അപ്പോയിന്റ്മെന്റ് ഉള്ള അമേരിക്കൻ പൗരന്മാർ ആരും തന്നെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ വരേണ്ടതില്ലെന്നും, ഇവ പുതുക്കി നിശ്ചയിക്കുന്നതിനായി (Reschedule) അധികൃതർ പിന്നീട് നേരിട്ട് ബന്ധപ്പെടുമെന്നും സുരക്ഷാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
യു.എ.ഇയിലെ യു.എസ് നയതന്ത്ര കാര്യാലയങ്ങൾ നിലവിൽ ‘ഓർഡേർഡ് ഡിപ്പാർച്ചർ’ (Ordered-departure status) ഘട്ടത്തിലാണ്. അതായത്, അത്യാവശ്യ ഘട്ടങ്ങളിലൊഴികെയുള്ള നോൺ-എമർജൻസി യു.എസ് സർക്കാർ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇതിനകം യു.എ.ഇക്ക് പുറത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിനാൽ നിലവിൽ അമേരിക്കൻ പൗരന്മാർക്ക് പരിമിതമായ കോൺസുലർ സഹായങ്ങൾ മാത്രമാണ് ലഭ്യമാകുക.
പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള അടിയന്തിര കോൺസുലർ സേവനങ്ങൾ ആവശ്യമുള്ള അമേരിക്കൻ പൗരന്മാർ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘യു.എസ് സിറ്റിസൺ സർവീസസ് നാവിഗേറ്റർ’ (U.S. Citizen Services Navigator) വഴി ബന്ധപ്പെടേണ്ടതാണ്. ഇതിന് ഇമെയിൽ വഴി മറുപടി നൽകും. അതേസമയം, സാധാരണക്കാർക്കുള്ള എല്ലാവിധ യു.എസ് വിസ (Visa) സേവനങ്ങളും നിലവിൽ താല്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം ഉണ്ടാവുകയും ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക യുദ്ധം കടുത്തതോടെയാണ് യു.എസ് എംബസി തങ്ങളുടെ നയതന്ത്ര പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.





