യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ മൾട്ടിനാഷണൽ ടെക്നോളജി കോർപ്പറേഷനായ ഐ.ബി.എം ( IBM ) റഷ്യയിലെ എല്ലാ വ്യാപാരവ്യവസായവും നിർത്തലാക്കി. കമ്പനി സിഇഒ അരവിന്ദ് കൃഷ്ണയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം). ന്യൂയോർക്കിലാണ് ആസ്ഥാനം. ലോകത്താകമാനം ഏകദേശം 171 രാജ്യങ്ങളിൽ ഐബിഎം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ ബിസിനസുകളും താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചുവെന്ന് കമ്പനി മേധാവി വ്യക്തമാക്കി. നിലവിൽ യുക്രെയ്‌നിലുള്ള ഐബിഎമ്മിന്റെ സഹപ്രവർത്തകരെ പിന്തുണയ്‌ക്കുന്നതിനായി ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കനത്ത പ്രതിസന്ധി നേരിടുന്ന മേഖലകളിൽ കമ്പനി നിർണായക പിന്തുണ നൽകുമെന്നും മേധാവി അരവിന്ദ് കൃഷ്ണ അറിയിച്ചു.
‘യുക്രെയ്‌നിൽ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചതോടെ പ്രമുഖ അന്താരാഷ്‌ട്ര കമ്പനികളാണ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ബഹുരാഷ്‌ട്ര കമ്പനികൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, വലിയ ബിസിനസുകൾ എന്നിവ നടത്തുന്നവർ റഷ്യ വിടാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.