ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കും എതിരെ പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുത്തശ്ശിയായ അങ്കമാലി സ്വദേശിനിയായ സിപ്സിയെ തിരുവനന്തപുരം പൂന്തുറ പോലീസ് ഇന്ന് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ സിപ്സി, തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ച ശേഷം ശനിയാഴ്ച രാവിലെ ബീമാപള്ളിയിലേക്ക് പോയി.ഇവര്‍ വേഷംമാറി ഇവിടെ എത്തിയ വിവരം അറിഞ്ഞ പൂന്തുറ പോലീസ് എത്തി പിടികൂടുകയായിരുന്നു. പൂന്തുറയില്‍ സിപ്സിയുടെ ഒരു സുഹൃത്തുണ്ട്. ഈ സുഹൃത്തുവഴിയാണ് ഇവര്‍ പൂന്തുറയിലെത്തിയതെന്നാണ് വിവരം.
കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സിപ്സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടിയോട് മുത്തശ്ശി സിപ്സി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കുഞ്ഞിന്റെ സംരക്ഷണം ഇവർക്ക് എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ചും എറണാകുളം നോർത്ത് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്ച അർധരാത്രിയാണ് സിപ്സിയുടെ സുഹൃത്ത് ജോൺ ബിനോയ് ഡിക്രൂസ് കലൂരിലെ ഹോട്ടൽമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. കൊലപാതകത്തിൽ സിപ്സിക്ക് ഏതെകിലും തരത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
കൊച്ചിയിൽ ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.