ചെറുവത്തൂരിൽ ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു പെൺകുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഒരു കുട്ടിക്ക് വൃക്കയ്ക്ക് തകരാറും മറ്റൊരു കുട്ടിക്ക് ഹൃദ്രോഗവും ഉണ്ട്. ഇത് കൂടാതെ കണ്ണൂര്‍ മിംസ് ആശുപത്രിയിലും മൂന്ന് കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിയാരത്ത് പ്രവേശിപ്പിച്ച കുട്ടികളുടെ വിദഗ്‌ദ ചികിത്സക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ നിലവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാക്കും. സംഭവത്തിൽ ഷവർമ്മ വിറ്റ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിലെ 2 ജീവനക്കാരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന് നേരെയാണ് കേസെടുത്തിരിക്കുന്നത്. ഈ 2 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വി.ആര്‍. വിനോദ് നിര്‍ദേശം. നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.