പ്രസവിച്ചയുടൻ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളാൻ ശ്രമിച്ച 28 കാരിയായ യുവതിക്ക് ദുബായിൽ ഏഴ് വർഷം തടവും നാടുകടത്തലും വിധിച്ചു.
യുവതി പ്രസവിച്ച ശേഷം കരയുന്ന കുഞ്ഞിനെ 15 മിനിറ്റിനുള്ളിൽ കരച്ചിൽ നിർത്തുന്നതുവരെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതി തന്റെ മുറിയിൽ കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് ബാഗിലാക്കി ബെഡ് ഷീറ്റ് കൊണ്ട് മറച്ച് മാലിന്യക്കൂമ്പാരത്തിൽ തള്ളാൻ ശ്രമിക്കുകയും ചെയ്തു. മൂന്ന് ദിവസത്തോളം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയാണ് യുവതി മാലിന്യക്കൂമ്പാരത്തിൽ തള്ളാൻ ശ്രമിച്ചത്.
ഏതാനും ദിവസം മുമ്പ്, ഒരു യുവതിയുടെ പ്രസവവേദന പോലെയുള്ള നിലവിളി കേട്ടതായി ഒരു യുവാവ് പോലീസിനോട് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം, കെട്ടിടത്തിന്റെ ഇടനാഴിയിൽ ഒരു സ്ത്രീ ബാഗുമായി പോകുന്നത് കണ്ടതായും സഹായം വാഗ്ദാനം ചെയ്തതായും യുവാവ് പറഞ്ഞു. തുടർന്ന് യുവാവ് യുവതിയെ ടാക്‌സിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബാഗ് മറ്റൊരു സ്ഥലത്തേക്ക് വലിച്ചെറിയാനാണ് പോകുന്നതെന്നും യുവതി യുവാവിനോട് പറഞ്ഞു.
തുടർന്ന് യുവാവ് തന്നെ ബാഗ് വലിച്ചെറിഞ്ഞോളാം എന്ന് യുവതിയോട് പറയുകയും യുവതിയെ അവരുടെ മുറിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിക്കുകയും നിമിഷങ്ങൾക്കകം യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസിന് നൽകിയ മൊഴിയിൽ, താൻ ഒരു ബന്ധത്തിലായിരുന്നുവെന്നും അത് ഗർഭധാരണത്തിന് കാരണമായെന്നും യുവതി പറയുന്നു. അൽ റിഗ്ഗയിലെ താമസസ്ഥലത്ത് വെച്ചാണ് പ്രസവിച്ചതെന്ന് യുവതി പറഞ്ഞു.