ദുബൈ : ആകസ്മികമായി ശരീരം തളർന്നു നാല് മാസം മുമ്പ് ദുബൈ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കൊല്ലം പുനലൂർ സ്വദേശി അൽസഫീർ ഷാജഹാൻ (31) കഴിഞ്ഞ ദിവസം നാട്ടിൽ എത്തി. അൽഖൂസിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ജോലി നഷ്ടപ്പെടുകയും തുടർന്നു താമസ സൗകര്യവും കൂടി നഷ്ടപ്പെട്ടതോടെപെരുവഴിയിലായി വളരെ പ്രയാസത്തിലായിരുന്നു ഇദ്ദേഹം. മറ്റൊരു ജോലി അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് തലകറക്കം അനുഭവപ്പെടുകയും താഴെ വീണ ഇദ്ദേഹത്തിന്റെ ശരീരം തളരുകയും ചെയ്തത്. പെട്ടെന്ന് തൊട്ടടുത്തുള്ളവർ ആംബുലൻസ് വിളിക്കുകയും റാഷിദ് ഹോസ്പിറ്റലിൽ പ്രേവേശിപ്പിക്കുകയും ആയിരുന്നു. അസുഖം മൂർച്ഛിച്ചതിനാൽ വെന്റിലേറ്ററിലേക്ക് വരെ മാറ്റേണ്ടി വന്നു. എന്നാൽ പതുക്കെ ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ച് വന്നു.
സൗദിയിലുള്ള ഇദ്ദേഹത്തിന്റെ സുഹൃത്ത് സൗദി കെഎംസിസി നാഷണൽ വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് സാഹിബിനോട് അറിയിക്കുകയും അദ്ദേഹമാണ് ഒരു മാസം മുമ്പ് ഈ വിവരം ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ സാഹിബിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. ഉടൻ തന്നെ അദ്ദേഹം ഹോസ്പിറ്റലിൽ ചെന്ന് രോഗിയെ കാണുകയും കാര്യങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിന്റെ വിസാ കാലാവധി അവസാനിക്കുകയും ഒരു ലക്ഷത്തിലധികം ദിർഹംസ് അദ്ദേഹത്തിന്റെ ചികിത്സക്ക് ചിലവാകുകയും ചെയ്തിട്ടുണ്ടായിരുന്നു.
ചികിത്സ ചിലവും വിസ ഫൈൻ ഉൾപ്പെടെ ഭീമമായ ഒരു സംഖ്യ എങ്ങനെ ഉണ്ടാക്കും എന്ന പ്രയാസത്തിലായിരുന്നു ഇദ്ദേഹവും കുടുംബവും. ഇബ്രാഹിം സാഹിബ് നാട്ടിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവരെ അശ്വസിപ്പിക്കുകയും ആശുപത്രി കേസ് മാനേജ് മെന്റുമായി ബന്ധപ്പെട്ടു. ചികിത്സ പൂർണ്ണമായും സൗജന്യമാക്കികൊടുക്കാൻ ആശുപത്രി കേസ് മാനേജ് മെന്റ് തയ്യാറായി.
അതിനിടയിലാണ് അദ്ദേഹത്തിന്റെ പാസ്പോർട്ട് കയ്യിലില്ല എന്ന വിവരം ആശുപത്രി അധികൃതർ ദുബൈ കെഎംസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. അൽഖുസിലെ കമ്പനി താമസസ്ഥലത്തിനടുത്തുള്ള ഗ്രോസറിയിൽ നിന്നും പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ കയ്യിലാണ് പാസ്സ്പോർട്ട് ഉള്ളത് എന്നും ബന്ധപ്പെടാനുള്ള നമ്പർ ഇല്ല എന്നും സഫീർ പറഞ്ഞു. കിട്ടിയ വിവരം അനുസരിച്ചു ഗ്രോസറി അന്വേഷിച്ചു പാസ്പോർട്ട് കയ്യിലുള്ള വ്യക്തിയെ കണ്ടെത്തുകയും തുടർന്നു നാട്ടിലേക്ക് പോകാനുള്ള യാത്ര രേഖകൾ തയ്യാറാക്കി സൗജന്യ മായി നാട്ടിലേക്കയക്കുകയും ആയിരുന്നു. ബാബു തിരുനാവയുടെ സഹായത്തോടെ അദ്ദേഹത്തിനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു.
ദുബൈ റാഷിദ് ഹോസ്പിറ്റലിൽ നിന്നും ഷാർജ വിമാനത്താവളം വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്കു സഫീറിനെ യാത്രയാക്കി. തിരുവനന്തപുരം സ്വദേശിയായ ഒരു കുടുംബത്തിന്റെ കൂടെയാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര തിരുവനന്തപുരം ജില്ല സെക്രട്ടറി മുഹമ്മദ് ഷെബിൻ എന്നിവർ സഹായത്തിനുണ്ടായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ സഫീറിന്റെ ബന്ധുക്കൾ അദ്ദേഹത്തെ സ്വീകരിച്ചു തുടർ ചികിത്സക്കായി ആശുപത്രയിലേക്ക് മാറ്റി.