യുഎഇയിലെ മുസ്ലീങ്ങൾ പള്ളികളിലും മുസല്ലകളിലും ഇന്ന് ഈദുൽ അദ്ഹ (ബലിപെരുന്നാൾ) നമസ്കാരങ്ങൾ നടത്തി.
രാജ്യത്തുടനീളമുള്ള പള്ളികളിലും പ്രാർത്ഥനാ മൈതാനങ്ങളിലുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇന്ന് ശനിയാഴ്ച ഈദ് നമസ്കാരത്തിൽ പങ്കെടുത്തത്.
എന്നിരുന്നാലും നിരവധി മുതിർന്നവരും കുട്ടികളും വീടുകളിൽ നമസ്കാരങ്ങൾ നടത്തി. മാസ്ക് ധരിച്ച്, മിക്ക ആളുകളും സുരക്ഷിതമായ അകലത്തിൽ നിന്ന് കൊണ്ടാണ് ഈദ് ആശംസകൾ കൈമാറിയത്, മറ്റുള്ളവർ കെട്ടിപ്പിടിച്ച് ‘ഈദ് മുബാറക്’ പറഞ്ഞു. അതിരാവിലെയുള്ള നമസ്കാരങ്ങൾക്ക് ശേഷം, താമസക്കാർ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാൻ വീട്ടിലേക്ക് പോയി. പള്ളിയുടെ പശ്ചാത്തലത്തിൽ സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുത്താണ് ചിലർ യാത്ര പറഞ്ഞത്.
വിവിധ എമിറേറ്റ് ഭരണാധികാരികളും അതാതു പ്രദേശത്തെ പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. അബുദാബിയിൽ ഈദ് നമസ്‌കാരത്തിന് കുറഞ്ഞത് 1 മീറ്ററെങ്കിലും ശാരീരിക അകലം ഉറപ്പാക്കാനും മാസ്ക് ധരിക്കാനും സ്വന്തമായി നമസ്‌കാര പായകൾ കൊണ്ടുവരാനും നമസ്‌കാരത്തിന് ശേഷം ഒത്തുകൂടുന്നതും കൈ കൊടുക്കുന്നത് ഒഴിവാക്കാനും ബന്ധപ്പെട്ട കമ്മിറ്റി എല്ലാവരോടും നിർദ്ദേശിച്ചിരുന്നു.