ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 174 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്തോനേഷ്യൻ പ്രീമിയർ ലീഗിൽ കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് വൻ ദുരന്തമുണ്ടായത്. കാണികൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.
മത്സരത്തിൽ പെർസെബയ സുരബായ എന്ന ടീം അരേമ മലംഗിനെ തോൽപ്പിച്ചതോടെയാണ് ഇരു ടീമുകളുടേയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനിടെ സംഘർഷാവസ്ഥ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ പരിഭ്രാന്തരായ ജനങ്ങൾ രക്ഷപ്പെടാനായി പ്രധാന കവാടത്തിലേക്ക് ഓടി. ഇതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം സംഭവിച്ചത്.