പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻ കൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്.
അതിമ വേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാൻറിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിൻറെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിൻറെ വ്യാപ്തി കൂട്ടി.
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. അഞ്ച് കേസുകള്‍ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്. മെയ് മാസത്തില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ ഫൈന്‍ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോട്ടയം പാല സ്വദേശിയാണ് ലൂമിനസ് ബസിന്റെ ഉടമ.