പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കുന്നതിന് ഇനിയും കൂട്ടു നിൽക്കുമെന്ന് എം എ യൂസഫലി. ലൈഫ് മിഷൻ കേസിൽ ഈ ഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന് ദുബായിൽ പ്രതികരിക്കുകയായിരുന്നു യൂസഫലി. പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് പല ആരോപണങ്ങളും നേരിടേണ്ടി വരും. സമൂഹ മാധ്യമങ്ങളിലൂടെ തന്നേയും തൻറെ കുടുംബത്തേയും അപമാനിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായി തന്നെ നേരിടും. അക്കാര്യം ലുലു ഗ്രൂപ്പിൻറെ ലീഗൽ വിഭാഗം നോക്കി കൊള്ളുമെന്നും യൂസഫലി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂ എ ഈ യിലെ ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് ഈ ഡി യൂസഫലിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 17 ന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് യൂസഫലിയെ കുറിച്ച് പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും പിൻമാറിയില്ലെങ്കിൽ യൂസഫലി തന്നെ അപകടപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായി സ്വപ്നാ സുരേഷ് ആരോപിച്ചിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ചിലർ ഉന്നയിച്ച ആരോപണങ്ങൾക്ക് ദുബായിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം