ഛത്തീസ്ഗഡിലെ കവാർഡയിൽ വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്ററർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. യുവതിയുടെ മുൻ കാമുകൻ സർജുവാണ് അറസ്റ്റിലായത്.
ഛത്തീസ്ഗഡിലെ കബീർദാം സ്വദേശികളായ ഹേമേന്ദ്ര മേരവി (22), രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. സമ്മാനമായി ലഭിച്ച ഹോംതിയറ്റർ ഓൺ ചെയ്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തും രാജ്കുമാർ ആശുപത്രിയിൽവച്ചും മരിച്ചു.
പൊട്ടിത്തെറിച്ച ഹോം തിയേറ്റർ വധുവിന്റെ മുൻ കാമുകനായ സർജുവാണ് സമ്മാനമായി നൽകിയത്. വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളുടെ പട്ടിക പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍, ഹോം തീയ്യറ്റർ വധുവിന്റെ മുന്‍ കാമുകന്‍ നല്‍കിയ സമ്മാനമാണെന്ന് അവർ കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോം തിയേറ്ററിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചതായി കണ്ടെത്തി. സംഭവത്തിൽ ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേർ ചികിത്സയിലാണ്.