കരുത്താര്‍ജ്ജിച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 15 ന് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയില്‍ സഞ്ചരിക്കും. തുടര്‍ന്ന് വടക്ക് വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ചിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15 ന് കരയില്‍ പ്രവേശിച്ചേക്കും. പരമാവധി 150 km/ hr വേഗതയിലാണ് പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഒരു പ്രതിഫലനവും ഉണ്ടാക്കില്ല എന്നാണ് യുഎഇ കാലാവസ്ഥാകേന്ദ്രം NCM അറിയിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും കാലാവസ്ഥയും ഉഷ്ണമേഖലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന സംയുക്ത വിലയിരുത്തൽ ടീമും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.