ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ അഞ്ചംഗ ക്രൂവിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രാർത്ഥിച്ചു, ഇത്തരമൊരു പ്രയാസകരമായ സമയത്ത് തന്റെ ചിന്തകൾ അവരോടും അവരുടെ കുടുംബത്തോടും ഒപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയ ടൈറ്റൻ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുകയാണ്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർവാഹനിയിൽ അവശേഷിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ടൈറ്റനിലെ ഓക്സിജൻ നിലയ്ക്കും. അതുകൊണ്ട്, വ്യാഴാഴ്ചയ്ക്കകം സമുദ്രപേടകം കണ്ടെത്തിയില്ലെങ്കിൽ പ്രതീക്ഷകൾ അസ്തമിക്കും.
കനേഡിയൻ നാവികസേനയും അമേരിക്കൻ കോസ്റ്റ്ഗാർഡും ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് തെരച്ചിൽ നടത്തി. വിവിധ രാജ്യങ്ങൾ ചേർന്നു നടത്തുന്ന ലോകചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യങ്ങളിലൊന്നാണ് ഇത്. അന്തർവാഹനിയിലുള്ളവരെ സുരക്ഷിതമായി കണ്ടെത്താനും രക്ഷിക്കാനും ഇനി ഒരു ശതമാനം സാധ്യത മാത്രമാണ് വിദഗ്ധർ പ്രവചിക്കുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാർഡിങ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് അന്തർവാഹിനിയിലുള്ളത്.