കാറുകളുടെ എഞ്ചിനിലോ ഓയിൽ ഫിൽട്ടറുകളിലോ ചെയ്യുന്ന മോഡിഫിക്കേഷൻ മൂലമുണ്ടാകുന്ന കാർബൺ മോണോക്സൈഡ് വിഷബാധയുടെ മാരകമായ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
കാറുകളിലിരിക്കെ കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റ് ഈ വർഷം ആറുപേർ മരിച്ചതായും ഫോഴ്‌സിന്റെ ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് ബിൻ ഗുലിത പറഞ്ഞു. വേഗത വർധിപ്പിക്കുന്നതിനായി കാറുകൾ മോഡിഫൈ ചെയ്യുമ്പോഴാണ് ഇത്തരം മാരകമായ അപകടങ്ങൾ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാതകം, എണ്ണ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങൾ പൂർണമായി കത്തിത്തീരാതിരിക്കുമ്പോഴാണ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നത്. ഇത് മണമില്ലാത്തതും നിറമില്ലാത്തതും രുചിയില്ലാത്തതുമാണ് എന്ന വസ്തുതയാണ് അത് ഉയർത്തുന്ന അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. ഇക്കാരണങ്ങളാൽ ഇതിനെ പലപ്പോഴും “നിശബ്ദ കൊലയാളി” എന്ന് വിളിക്കുന്നു.
ദുബായ് പോലീസ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, വേഗത വർധിപ്പിക്കുന്നതിനായി എഞ്ചിനോ ഓയിൽ ഫിൽട്ടറുകളോ മോഡിഫിക്കേഷൻ നടത്തിയ കാറുകളിൽ മരണങ്ങളും പരിക്കുകളും സാധാരണയായി സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുറന്നതോ അടച്ചിട്ടതോ ആയ ഇടങ്ങളിൽ ഓടുന്ന കാറുകളിൽ ദീർഘനേരം ചെലവഴിക്കുന്ന ആളുകൾ ഉയർന്ന സാന്ദ്രതയിൽ ശ്വസിക്കുമ്പോഴാണ് ഈ വാതകം ഭീഷണിയാകുന്നത്.