2023 ജൂലൈ 3 തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനം മണിക്കൂറുകളോളം വൈകിയതിനെത്തുടർന്ന് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നും എത്തേണ്ടിയിരുന്ന വിമാനം വൈകി ചൊവ്വാഴ്ച പുലർച്ചെയാണ് എത്തിയത്. എന്നാൽ ലാൻഡിങ്ങിനിടെ ഈ വിമാനത്തിന്റെ ടയർ പൊട്ടിയതായി കണ്ടെത്തി.
ടയർ മാറ്റണമെന്നതിനാൽ ഇതിൽ തിരിച്ച് ദുബായിലേക്ക് പോകേണ്ട യാത്രക്കാരെയെല്ലാം ഹോട്ടലുകളിലേയ്ക്ക് മാറ്റുകയായിരുന്നു. തകരാർ പരിഹരിച്ച് ഇന്നലെ ചൊവാഴ്ച്ച രാത്രിയോടെ വിമാനം ദുബായിലേയ്ക്ക് പുറപ്പെടുമെന്നാണറിയിച്ചത്. എന്നാൽ തകരാർ പരിഹരിക്കാനായില്ല. പിന്നീട് ചെന്നൈയിൽ നിന്നും മറ്റൊരു വിമാനമെത്തിച്ച് അതിൽ യാത്രയാക്കുമെന്നു പറഞ്ഞെങ്കിലും അതും പാലിച്ചില്ല. ഇതേത്തുടർന്നാണ് യാത്രക്കാർ പ്രകോപിതരായത്. പിന്നീട് വിമാനം ഇന്ന് ബുധനാഴ്ച്ച പുലർച്ചെ പുറപ്പെട്ടുവെന്നാണ് വിവരം.