റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കാൽനടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം അപകടസ്ഥലത്ത് നിന്നും കടന്ന് കളഞ്ഞ ഡ്രൈവറെ ഷാർജ പോലീസ് മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി. ഷാർജ സെക്കൻഡ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഏഷ്യക്കാരനായ കാൽനടയാത്രക്കാരനെ ചികിത്സയ്ക്കായി അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അന്വേഷണത്തിനൊടുവിൽ കാൽനടയാത്രക്കാരൻ കാൽനട ക്രോസുകൾ ഉപയോഗിക്കാതെ അനധികൃതമായാണ് റോഡ് മുറിച്ചുകടന്നതെന്നും അത് കൊണ്ടാണ് വാഹനം ഇടിക്കാൻ കാരണമായതെന്നും പോലീസ് കണ്ടെത്തി. ട്രാഫിക് ട്രാക്കിംഗ് സംവിധാനങ്ങളുടേയും നിരീക്ഷണ ക്യാമറകളുടേയും സഹായത്തോടെയാണ് അപകടസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവറെ മൂന്ന് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനായത്.